2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chaptre-14-പകയുടെയും അധികാരത്തിന്‍റെയും തീയ്

                                        പതിനാല്    

പകയുടെയും  അധികാരത്തിന്‍റെയും  തീയ്

ബുദ്ധഗ്രന്ഥങ്ങള്‍ സാധാരണ സംസാരഭാഷയിലും പ്രചരിച്ചു. സാമൂഹ്യതിന്മകളുടെ നാരായവേര് ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി. ഇതിനെ ഔദാര്യം കൊണ്ട്  ഇല്ലായ്മ ചെയ്യാന്‍ സാധ്യമല്ല. ഔദാര്യവും ദാനവും തിന്മയ്ക്കുള്ള സമ്മാനമായി പരിഗണിച്ച് തിന്മയെ പരിപോഷിപ്പിക്കും എന്ന ബുദ്ധസന്ദേശം മേഘനാഥനെ ഉണര്‍വ്വുള്ള രാജാവാക്കി. അദ്ദേഹം കൃഷി-കാലിവളര്‍ത്തുകാര്‍ക്ക് വിത്തുകളും കാലികളും നല്‍കി. വാണിജ്യം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ആവശ്യമായ മൂലധനം കൊടുത്തു.കിണറുകളും കുളങ്ങളും നിര്‍മ്മിക്കുകയും വാണിജ്യപഥങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.
മേഘനാഥന്‍റെ പുത്രന്‍ ശൂദ്രദേവന്‍ മന്നനായിരിക്കെയാണ് ഓരോ ചെറിയ പ്രദേശങ്ങള്‍ കൃഷിചെയ്ത് വന്നവര്‍ ഒരു കുടുംബം എന്ന് കണക്കാക്കാന്‍ തുടങ്ങിയത്. ആ കൃഷിയിടത്ത് അവര്‍ക്ക് സ്വന്തമായ കലപ്പയും ഉഴവുമൃഗങ്ങളുമുണ്ടായി. മന്നന്‍റെ നേതൃത്വം അംഗീകരിച്ചിരുന്നെങ്കിലും അവര്‍ പ്രത്യേകമായി കൃഷി ചെയ്തുവന്നു. ഭൂവിസ്തൃതി കുറവായിരുന്നതിനാലും കുന്നും മലയും പുഴയും തോടും കായലും കാടും അധികമായിരുന്നതിനാലും ഓരോ പ്രദേശത്തിനും ഒരു തലവനെ നിശ്ചയിച്ച് ഭരണം നടത്താന്‍ ശൂദ്രദേവന്‍ തീരുമാനിച്ചു. വിദേശികളുമായുള്ള വ്യാപാരം എഡി ഒന്നാം നൂറ്റാണ്ടില്‍ വളരെ വിപുലപ്പെട്ടിരുന്നു. റോമിലെ നാണയമായ സെസ്റ്റര്‍സസിലായിരുന്നു വിനിമയം നടന്നത്. ഈ കാലത്ത് പുറത്തു നിന്നുള്ള ആക്രമണത്തെ ഭയന്ന് പല ഗണങ്ങള്‍ ഒന്നുചേര്‍ന്നു. അവരുടെ നേതൃത്വം ശൂദ്രദേവനുതന്നെയായിരുന്നു.
പ്രഹ്ളാദാ,ഇവിടം മുതലാണ് നിന്‍റെ തലമുറ അധികാരത്തില്‍ നിന്നും അകലാന്‍ തുടങ്ങുന്നത്. നിന്‍റെ ജനിതകം പേറുന്ന ശൂദ്രദേവന്‍റെ മകള്‍ ഒരു ശില്പ്പിയെയാണ് പ്രണയിച്ചത്.രാജാവിന്‍റെ എതിര്‍പ്പിനെ അവഗണിച്ച് അവര്‍ വിവാഹിതരായി.രാജാവ് അവരെ വധിച്ചില്ലെങ്കിലും കൊട്ടാരത്തില്‍ നിന്നും  പുറത്താക്കി.ഇനി പടിയിറക്കമാണ് പ്രഹ്ളാദാ, മറ്റുള്ളവരുടെ കയറ്റവും, ഗുരു പറഞ്ഞു നിര്‍ത്തി. 
പ്രഹ്ളാദന്‍ ചിരിച്ചു. ഹാവൂ,സമാധാനമായി.ഈ അധികാരം ഒന്നു താഴ്ത്തി വച്ച് സ്വസ്ഥനാകണമെന്നുണ്ടായിരുന്നു.ആഗ്രഹം സാധിച്ച ഈ മുഹൂര്‍ത്തത്തില്‍ അങ്ങയ്ക്ക് പ്രണാമം.കഥ തുടര്‍ന്നാലും, പ്രഹ്ളാദന്‍ പറഞ്ഞു.
ശൂദ്രദേവന്‍റെ പുത്രന്‍ മണിവര്‍ണ്ണന്‍ ഭരണാധികാരിയായ കാലം.അയാള്‍ സൈന്യത്തെ സംഘടിപ്പിച്ച് അതിര്‍ത്തി സംരക്ഷണം തുടങ്ങി.അതോടെ ധാരാളം ഗണാധിപന്മാര്‍ മണിവര്‍ണ്ണന്‍റെ നേതൃത്വം അംഗീകരിച്ച് അയാളെ രാജാവായി സ്വീകരിച്ചു. കായലുകളും പള്ളങ്ങളും ചേര്‍ന്ന കുട്ടനാടും അതിന് വടക്കുള്ള കുടനാടും ചേര്‍ന്ന പ്രദേശമായിരുന്നു മണിവര്‍ണ്ണന്‍റെ ഭരണത്തിന്‍ കീഴിലുണ്ടായിരുന്നത്. വഞ്ചിയായിരുന്നു തലസ്ഥാനം. തെങ്ങില്‍ നിന്നും കള്ള് ചെത്താന്‍ തുടങ്ങിയത് മണിവര്‍ണ്ണന്‍റെ കാലത്താണ്.തേനുലവന്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഇത് ജനതയുടെ ജീവിതരീതിയില്‍ വലിയ മാറ്റമുണ്ടാക്കി.പകല്‍ സമയം കഠിനാദ്ധ്വാനം ചെയ്തശേഷം സായാഹ്നത്തില്‍ മദ്യം കഴിക്കാനായി ആര്‍ത്തിപൂണ്ട് നില്‍ക്കുന്ന ഒരു സമൂഹമായി അവര്‍ മാറി.മീനും കള്ളും കച്ചവടം ചെയ്യുന്ന കടകള്‍ ജനപഥങ്ങളില്‍ ധാരാളമായുണ്ടായി. സ്ത്രീകളും പുരുഷന്മാരും കൃഷിഉത്പ്പന്നങ്ങള്‍ നല്കി കള്ളുകുടിക്കാന്‍ കടകളില്‍ തിരക്കുകൂട്ടി.
   മണിവര്‍ണ്ണനുശേഷം മൂത്തമകന്‍ ചെങ്കുട്ടുവന്‍ അധികാരമേറ്റു.ആ കാലത്ത് കൃഷിയും വാണിജ്യവും കൂടുതല്‍ മെച്ചപ്പെട്ടു. സാഹിത്യത്തിനും കലയ്ക്കും ചെങ്കുട്ടുവന്‍ നല്ല പ്രാധാന്യം നല്കിയിരുന്നു. കവികള്‍ നാടിന്‍റെ സൌന്ദര്യത്തെ വാഴ്ത്തിപാടി. കുല താഴ്ന്ന തെങ്ങുകളും വിശാലമായ വയലുകളും മലയാകുന്ന വേലിയും നിലാവുപോലുള്ള വെണ്‍മണലും വിസ്തൃതമായ കടല്‍ക്കരയും തെളിഞ്ഞ കായലും  തീ പോലെ തോന്നിക്കുന്ന പൂവുമുള്ള ശീതളമായ തൊങ്ങിനാടിനെ വാഴ്ത്തിപ്പാടുന്ന കവിമൊഴികള്‍ എങ്ങും കേള്‍ക്കാന്‍ കഴിഞ്ഞു. ഈ കാലത്ത് സ്വര്‍ണ്ണവും വിദേശമദ്യവും നിറച്ച യവനക്കപ്പലുകള്‍ സ്ഥിരമായി വഞ്ചിയില്‍ വന്നിരുന്നു.ചില യവന കുടുംബങ്ങള്‍ ഇവിടെ സ്ഥിരതാമസവുമാക്കി.
ചെങ്കുട്ടുവന്‍ വഞ്ചി തലസ്ഥാനമാക്കി ഇരുപത്തിയഞ്ച് കൊല്ലം ഭരിച്ചു. അറബിക്കടലിലെ കടല്‍ക്കൊള്ളക്കാരെ തുരത്തി ഗതാഗതം സുഗമമാക്കിയത് ചെങ്കുട്ടുവനാണ്. അതിനാല്‍ കടല്‍ പിറകോട്ടിയ വേല്‍കഴുകുട്ടുവന്‍ എന്ന് അദ്ദേഹത്തെ വിളിച്ചുവന്നു.കടല്‍ക്കൊള്ളക്കാര്‍ പോയതോടെ വാണിജ്യവും കൊഴുത്തു. മോകൂര്‍ മന്നനായ പഴയനെ തോല്പ്പിച്ചതോടെ ചെങ്കുട്ടുവന്‍റെ കീര്‍ത്തി നാനാദിക്കിലും പ്രചരിച്ചു. കുടത്തിശൈ ആളും കൊറ്റവേന്തന്‍ എന്നും കീര്‍ത്തികേട്ടു. ഹരിദ്വാരില്‍ നിന്നും വന്ന ഒരു ശിവഭക്തനായിരുന്നു ഉപദേശകന്‍. അയാളുടെ പ്രേരണയില്‍ ശിവഭക്തനായി മാറിയ ചെങ്കുട്ടുവന്‍ അനേകം ശിവക്ഷേത്രങ്ങളും സ്ഥാപിച്ചു. അന്ന് അദ്ദേഹത്തോടൊപ്പം പോയ ഒരു സൈനികമേധാവി നിന്‍റെ കുലത്തില്‍ നിന്നുള്ളയാളായിരുന്നു.
പ്രഹ്ളാദാ, നിന്‍റെ കൈലാസയാത്രയുടെ പൊരുള്‍ നീ ഇപ്പോള്‍ അറിയുന്നുണ്ടാവും.നാമറിയാതെ നമ്മില്‍ നിറയുന്ന അനേകം ഓര്‍മ്മകളുടെ ,ഓര്‍മ്മപ്പെടുത്തലുകളുടെ മസ്തിഷ്ക മടക്കുകളുടെ ഈ കളി നീ അറിയണം, ഗുരു വചനം ഗ്രഹിച്ച് അവന്‍ തലയാട്ടി.
          ബുദ്ധമതാനുയായിയായ പത്തിനിയുടെ ഭര്‍ത്താവ് ചിലങ്ക മോഷ്ടിച്ചു എന്നാരോപിച്ച് വധിക്കപ്പെട്ടത് ഈ കാലത്താണ്.അതിനെതിരെ പോരാടിയ പത്തിനിയുടെ കഥയാണ് പിന്നീട് ചിലപ്പതികാരത്തലൂടെ ആവിഷ്ക്കരിക്കപ്പെട്ട കണ്ണകിയുടെ കഥ. നാടിന് ശാപമേറ്റതിന്‍റെ പിഴയെന്ന നിലയില്‍ ഹരിദ്വാറിലേക്ക് പോയ ചെങ്കുട്ടുവന്‍ ഗംഗയില്‍ മുങ്ങി ശാപമോക്ഷം നേടുകയും പത്തിനീപ്രതിഷ്ഠയ്ക്കുള്ള ശിലയുമായി വടക്കുനിന്നും പരിവാരസമേതം തിരിച്ചെത്തുകയും ചെയ്തു.രാജാവിനെ സ്വീകരിക്കാന്‍ നാട്ടില്‍ വന്‍സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. നാട്യവിദഗ്ധകളായ നാരീമണികള്‍ വലമ്പിരി ശംഖില്‍ നിന്നുളവായ മുത്തുകള്‍ നിറച്ച സ്വര്‍ണ്ണത്താലങ്ങള്‍ കൈയ്യിലേന്തി, നെടിയോന്‍ മാര്‍പില്‍ ആരം പൊന്‍റു പെരുമാളൈ വിളങ്കിയ പെരിയാറ്റടൈങ്കരെ എന്നഭിവാദ്യം ചെയ്ത് രാജനെ എതിരേറ്റു.പത്തിനി പ്രതിഷ്ഠക്ക് ശേഷം ചെങ്കുട്ടുവന് രാജ്യഭരണം അഭിവൃദ്ധികരമായി.
മണിവര്‍ണ്ണന്‍റെ മക്കളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലായി ഗോത്രസമൂഹം വേറിട്ട് താമസമാക്കി. കുതിരമല ആസ്ഥാനമാക്കി അതിയമാന്‍ നാടുവാണു. പൊതിയമലയില്‍ ആയും ഏഴിമലയില്‍ നന്നനും കൊല്ലിമലയില്‍ ഓരിയും മുള്ളൂര്‍ മലയില്‍ കാരിയും പറമ്പുമലയില്‍ പാരിയും പന്‍റിമലയില്‍ ആവിയും ചിറ്റരചരായി. എന്നാല്‍ ഇവരെല്ലാം ചേരന്‍ ചെങ്കുട്ടുവന്‍റെ അധികാരം അംഗീകരിച്ചാണ് നാടുവാണത്. വിദേശത്തുനിന്നും കരിമ്പുമായി വന്നവരെ അതിയമാന്‍ സന്തോഷത്തോടെ സ്വീകരിച്ച് സ്വന്തം ഗണത്തില്‍ ചേര്‍ത്തു. അവര്‍ കുതിരമലയില്‍ കരിമ്പുകൃഷി തുടങ്ങി.സുന്ദരന്മാരായ ആ വിദേശികള്‍ക്ക് അതിയമാന്‍ തന്‍റെ മക്കളെ വിവാഹം ചെയ്തുകൊടുത്തു.
ആയ്ക്കുടി കേന്ദ്രമാക്കി ഭരണം നടത്തിയ ആയും കൂട്ടരും ആനകള്‍,മയിലുകള്‍,കുരങ്ങന്മാര്‍,അന്നങ്ങള്‍ എന്നിവയെ വിറ്റ് ധനം സമ്പാദിച്ച് സമ്പന്നരായി. ആയുടെ പുത്രന്‍ ആണ്ടിരന്‍ ബ്രാഹ്മണമതം സ്വീകരിച്ച ഗണനാഥനായിരുന്നു. ഒരു ബ്രാഹ്മണനായിരുന്നു അയാളുടെ ഉപദേശകന്‍.നിന്‍റെ ഉപശാഖയില്‍പെട്ട് ഒരു ബന്ധു അയാളുടെ വിശ്വസ്തനായിരുന്നു. ആണ്ടിരന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. അയാള്‍ മരിച്ചപ്പോള്‍ ബ്രാഹ്മണന്‍റെ ഉപദേശപ്രകാരം മൂന്ന് സ്ത്രീകളും ആണ്ടിരന്‍റെ ചിതയില്‍ ചാടി സതിയനുഷ്ടിച്ചു. ഗണാംഗങ്ങള്‍ ഇതില്‍ പ്രതിഷേധിക്കയും ബ്രാഹ്മണനെ അവിടെ നിന്നും ഓടിക്കുകയും ചെയ്തു.
ഏഴില്‍ മല വാണ നന്ദന്‍ പ്രബലനായ കുറുനില മന്നനായിരുന്നു.പൂഴിനാടും കൊണ്‍കാനനവും നന്നന്‍റെ അധീനത്തിലായിരുന്നു. വടക്കോട്ട് മംഗലാപുരം വരെയും കിഴക്ക് സഹ്യാദ്രിയും വയനാടും ഗൂഡല്ലൂരും വരെയുള്ള ഭാഗങ്ങള്‍ നന്നന്‍റെ അധികാരം അംഗീകരിച്ചിരുന്നു. മയിലുകള്‍ ധാരാളമായിരുന്ന ഏഴില്‍ മലയിലും വയനാടന്‍ മലയിലും സ്വര്‍ണ്ണവും ധാരാളമായി ലഭിച്ചിരുന്നു. ആനകളെ നെറ്റിപ്പട്ടം കെട്ടി അലങ്കരിക്കുകയും സ്ത്രീകളും പുരുഷന്മാരും ഒളിതിരളുന്ന ആഭരണങ്ങള്‍ ഇടുകയും ചെയ്തിരുന്നു.യുദ്ധകാര്യത്തില്‍ തത്പ്പരനായിരുന്ന നന്നന്‍ നേരിട്ട് പട നയിച്ച് പഴയന്‍,പിണ്ടന്‍ എന്നീ കുലമുഖ്യന്മാരെ തോല്പ്പിച്ച് അധികാരാതിര്‍ത്തി വ്യാപിപ്പിച്ചു. പാഴി യുദ്ധത്തില്‍ നന്നന്‍റെ പടത്തലവന്‍ മിഞിലി, പൊതിയമലയിലെ ആയ് എയിനനെ തോല്പിച്ചു.തല വേര്‍പെട്ട് ചോരയില്‍ കുതിര്‍ന്നുകിടന്ന എയ്നന്‍ സ്വന്തം രക്തമാണെന്ന് തിരിച്ചറിയാന്‍ നന്നന് കഴിഞ്ഞില്ല.
പ്രഹ്ളാദാ,സഹോദരങ്ങള്‍ പരസ്പ്പരം അറിഞ്ഞും അറിയാതെയും ഏറ്റുമുട്ടുന്ന പകയുടെയും അധികാരത്തിന്‍റെയും തീയ് കെടാതെ ഇന്നും നിലനില്ക്കുന്നത് നീ ഓര്‍‍ക്കുമല്ലോ. ആ യുദ്ധത്തില്‍ നിന്‍റെ ബന്ധുക്കളും പരസ്പ്പരം ഏറ്റുമുട്ടി രാജാക്കന്മാര്‍ക്കുവേണ്ടി മൃത്യു വരിച്ചിരുന്നു.അതിന് വീരമൃത്യു എന്നു പറയാന്‍ കഴിയില്ലല്ലോ, നമുക്കതിനെ ദാസ്യമൃത്യു എന്നു വിളിക്കാം”.
പ്രഹ്ളാദന്‍ ഒന്നും പറഞ്ഞില്ല.അവന്‍ നഷ്ടങ്ങളുടെ കണക്കുകള്‍ എടുക്കുകയായിരുന്നു.
അന്ന് ചേരരാജന്‍ നാര്‍മുടിച്ചേരലായിരുന്നു. അദ്ദേഹം സേനാനേതൃത്വം ഏറ്റെടുക്കുകയും വാകൈ പെരുന്തുറൈയില്‍ വച്ച് നന്നനെ തോല്പ്പിച്ച് പൂഴിനാട് സ്വന്തമാക്കുകയും ചെയ്തു. മലനാടും ചേരര്‍ക്ക് അധീനമായതോടെ അവര്‍ക്ക് മലയുടെ നാഥന്‍ എന്ന നിലയില്‍ മലയാളര്‍ എന്ന പേരും കിട്ടി.
കരുവൂരിലെ ആദ്യരാജാവ് കരവൂര്‍ ഏറിയ ഒള്‍വാള്‍കോ പെരും ചേരല്‍ ഇരുമ്പൊറൈ ആണ്. അദ്ദേഹവും മകന്‍ ആണ്ടുവന്‍ ചേരല്‍ ഇരുമ്പൊറൈയും സമാധാനപ്രിയരായ ബുദ്ധമത വിശ്വാസികളായിരുന്നു.മറ്റു നാട്ടുരാജാക്കന്മാരുമായി അവര്‍ സൌഹാര്‍ദ്ദത്തില്‍ കഴിഞ്ഞുവന്നു. ആണ്ടുവന്‍ ചേരല്‍ ഇരുമ്പൊറൈയുടെ പുത്രന്‍ ചൊല്‍വക്കടുംകോ വാഴിയാതന്‍ കൃഷ്ണഭക്തനായ ബ്രാഹ്മണമതക്കാരനായിരുന്നു. മഹാകവി കപിലരുടെ പ്രശംസ നേടിയ ഭരണമായിരുന്നു വാഴിയാതന്‍റേത്. അദ്ദേഹം അയല്‍ രാജ്യങ്ങള്‍ യുദ്ധം ചെയ്ത് സ്വന്തമാക്കി സാമ്രാജ്യം വിപുലപ്പെടുത്തി. പാരിയുടെ പറമ്പുമല പിടിച്ചതും ചൊല്‍വക്കടുംകോയാണ്.
പറമ്പുമലയിലെ പാരിയും നന്നന്‍റെ സഹോദരനായിരുന്നു. പറമ്പുമലയില്‍ മുളയരിയും ചക്കപ്പഴവും വള്ളിക്കിഴങ്ങും തേനും സുലഭമായിരുന്നു. ചന്ദനവും വേങ്ങയും പ്രധാന മരങ്ങളായിരുന്നു. മയിലും കുരങ്ങുകളും അവിടെ ധാരാളമായുണ്ടായിരുന്നു. പാരി ദാനധര്‍മ്മാദികളില്‍ വിശ്വസിച്ച ബുദ്ധമത വിശ്വാസിയായിരുന്നു.
പാരിയുടെ കീര്‍ത്തി അന്യരാജ്യങ്ങളിലും വ്യാപിച്ചിരുന്നു.ബ്രാഹ്മണ മതവിശ്വാസികളായി മാറിയിരുന്ന ചേര-ചോള-പാണ്ഡ്യ രാജാക്കന്മാരില്‍ പാരിയുടെ കീര്‍ത്തി അസൂയ ജനിപ്പിച്ചു. അവര്‍ പരസ്പ്പരം ശത്രുത പുലര്‍ത്തിയിരുന്നെങ്കിലും പാരിയെ തോല്പ്പിക്കാന്‍ ഒത്തുചേര്‍ന്നു. അവര്‍ പറമ്പുമല വളഞ്ഞ് പാരിയെ വധിച്ചു. അച്ഛനെ നഷ്ടമായ പെണ്‍മക്കള്‍ മലയുടെ അതിരുകള്‍ ഭേദിക്കും വിധം വിലപിച്ചു.ദാനധര്‍മ്മങ്ങള്‍ മാത്രം ചെയ്തിരുന്ന അച്ചനെ ചതിച്ചുകൊന്ന ശത്രുക്കളെ അവര്‍ ശപിച്ചു.ചേരരാജാവ് പറമ്പുമലയുടെ അധികാരിയായി തന്‍റെ വിശ്വസ്ഥനായ സുഹൃത്ത് കപിലനെ നിയമിച്ചു. സാഹിത്യ സംഗീതാദികളില്‍ തത്പ്പരനായ കപിലര്‍ യുദ്ധങ്ങള്‍ക്കും അതിന്‍റെ കെടുതികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയിരുന്ന ആളായിരുന്നു.അദ്ദേഹം പാരിയുടെ മക്കളെ സ്വന്തം മക്കളെപോലെ കാണുകയും അവര്‍ക്ക് ഉചിതരായ വരന്മാരെ കണ്ടെത്തി വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. കുറേക്കാലം ധര്‍മ്മിഷ്ഠനായി നാടുവാണശേഷം അധികാരം ചേരരാജാവായ ചെല്‍വക്കടുങ്കോ വഴിയാതന്‍റെ ഇളയപുത്രന്‍ കോല്‍പടുങ്കോയെ ഏല്പ്പിച്ചു. പിന്നീടദ്ദേഹം ചേരരാജാവിന്‍റെ സദസ്യതിലകനായി.
എഡി അന്‍പതില്‍ ചെല്‍വക്കടുങ്കോ വഴിയാതന്‍റെ മൂത്തമകന്‍ പെരുംചോറ്റ് ഉതിയന്‍ ചേരലാതന്‍ ഭരണമേറ്റു. ഈ കാലത്താണ് വടക്കന്‍ പ്രദേശമായ കുരുക്ഷേത്രത്തില്‍ പാണ്ഡവരും കൌരവരും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് കൂട്ടരുമായും വ്യാപാര-ഭരണ-സ്നേഹ ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഉതിയന്‍. രണ്ടു കൂട്ടരും സൈനിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.യുദ്ധം ഉണ്ടാകരുത് എന്നാശിച്ച അപൂര്‍വ്വം ചില രാജാക്കന്മാരില്‍ ഒരാളായിരുന്നു ഉതിയന്‍. യുദ്ധത്തില്‍ കക്ഷിചേരില്ലെന്നും രണ്ടു കൂട്ടര്‍ക്കും ഭക്ഷണം തയ്യാറാക്കി നല്കാന്‍ സദ്യക്കാരെയും സദ്യവട്ടവും അയയ്ക്കാമെന്നും അദ്ദേഹം സമ്മതിച്ചു.ആന,കുതിര,കാളവണ്ടി ഒക്കെ ഉപയോഗിച്ച് ധാരാളം ഭക്ഷ്യധാന്യങ്ങള്‍ കുരുക്ഷേത്രയിലെത്തിച്ച് രണ്ടുകൂട്ടര്‍ക്കും നല്ല ഭക്ഷണം നല്കി സന്തോഷിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഹിന്ദുമത വിശ്വാസികളുടെ പോരടികള്‍ കണ്ട് മടുത്ത അദ്ദേഹം അഹിംസ സിദ്ധാന്തം പ്രചരിപ്പിക്കുന്ന ബുദ്ധ-ജൈന ഭിക്ഷുക്കളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.
പ്രഹ്ളാദ,ആര്യബീജം എറിഞ്ഞിട്ട അക്രമ വാസനയുടെ താത്ക്കാലിക ശമനം നീയറിയുന്നുണ്ടോ.

ബുദ്ധം ശരണം ഗച്ഛാമി,ധര്‍മ്മം ശരണം ഗച്ഛാമി,സംഘം ശരണം ഗച്ഛാമി, മയക്കത്തില്‍ പ്രഹ്ളാദന്‍ മന്ത്രോച്ചാരണം നടത്തി.

1 അഭിപ്രായം:

  1. AD 50 - il kurukhetha yudham udayathe annu vishosikan prayasamudu, aryabattnum athupoleylla allukalum parayunnathu epozethilninnum 5000 varsham pirakilanu avarude kalam annum njan "yogeswaranaya krishnan " anna bookil vayichu. athil thelivu sahithamannu paranjirikunnathu. So njan ethil athu viswsikum ?......

    Ajeesh

    മറുപടിഇല്ലാതാക്കൂ