പതിനൊന്ന്
പുരോഗതിയുടെ കാലം
ചിനയുടെ പുത്രനായിരുന്നു മഹിഷി.അവനും
ബുദ്ധിപരമായ വ്യായാമങ്ങളില്‍ മിടുക്കനായിരുന്നു.അവനും അനേകം ചെറുകണ്ടുപിടുത്തങ്ങള്
നടത്തിയിരുന്നു.ഒരു ദിവസം ചിനമൂപ്പന് അവനോടു പറഞ്ഞു,” നമ്മുടെ സ്ത്രീകള്‍ എത്ര ദൂരം
നടന്ന് കഷ്ടപ്പെട്ടാണ് നദിയില്‍ നിന്നും വെള്ളം കോരിക്കൊണ്ടുവരുന്നത് .നോക്കൂ,നമ്മുടെ
താമസസ്ഥലത്തിനടുത്തായി ഒരു വലിയ കുഴിയില്‍ പകുതിയോളം വെള്ളമുണ്ട്.അത് എടുക്കാന്‍
ഒരു സംവിധാനമുണ്ടെങ്കില്‍ എത്ര നന്നായിരുന്നു.”
മഹിഷി അതിനെക്കുറിച്ച് ഏറെ
ആലോചിച്ചു.സിന്ധുനദീതടത്തില്‍ ഉപയോഗിച്ചിരുന്ന ഏത്തംവച്ചു തേകലിനെക്കുറിച്ച് അവന്
കേട്ടിരുന്നു.ധ്യാനത്തിലൂടെ അവനതിനെ മനസ്സിലേക്ക് കൊണ്ടുവന്നു.പിന്നെ ഒരു നിമിഷം
പോലും അടങ്ങിയിരിക്കാന്‍ അവനുകഴിഞ്ഞില്ല.ഒരു കാട്ടുമരത്തിന്റെ ഉറച്ചതും
വളവില്ലാത്തതുമായ പ്രധാനകമ്പ് അവന് മുറിച്ചുകൊണ്ടുവന്നു. അതില്‍ കെട്ടാനായി
മറ്റൊരു നീളന്‍ കൊമ്പ് സംഘടിപ്പിച്ചു.വലിയ തടി കുറ്റിയായി നാട്ടി അതില്‍ നീളന്കമ്പ്
കുറുകെ കെട്ടി. അതിന്റെ ഒരറ്റത്ത് ഭാരമുള്ള കല്ല് കെട്ടിത്തൂക്കി.ഒരു കമുകിന്
പാളയുടെ രണ്ടരുകുകള് കെട്ടി തൊട്ടിയാക്കി.അതിന് നടുവിലായി ഒരു ബലമുള്ള കമ്പ്
ഉറപ്പിച്ചു. അതിനെ ഒരു നീളമുള്ള കാട്ടുവള്ളിയില്‍ കെട്ടി.വള്ളിയുടെ മറ്റേ അഗ്രം
നീളന്‍ കമ്പിലും ഉറപ്പിച്ചു. കൃത്യമായി കുഴിയില്‍ പാളയും വള്ളിയും
താഴത്തക്കവിധമാണ് കുറ്റിയും കുറുക്കമ്പും ഉറപ്പിച്ചിരുന്നത്.ഇത്രയും ചെയ്യാന്‍
അവന് ഏഴുദിവസം പ്രയത്നിച്ചു.സഹായികളായി മൂന്നുപേരുണ്ടായിരുന്നു. എല്ലാം ശരിയെന്ന്
ബോദ്ധ്യമായതോടെ അവന് മൂപ്പനെ വിളിച്ചു. അദ്ദേഹത്തോട് പാളയും വള്ളിയും സാവധാനം
കുഴിയിലേക്ക് താഴ്ത്താന്‍ അവന് നിര്‍ദ്ദേശിച്ചു. മൂപ്പന് പ്രാര്‍ത്ഥനയോടെ പാള
താഴ്ത്തി.അത് താഴെ വെള്ളത്തില്‍ ചെന്നുതട്ടുന്നത് മൂപ്പന് അറിഞ്ഞു.
മൂപ്പന്റെ മനസ്സ് തണുത്തു.മഹിഷി വള്ളി
ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു.പാളപ്പാത്രത്തിലേക്ക് ജലം ഇഷ്ടത്തോടെ
കടന്നുവരുന്നത് അവന് കണ്ടു.പാള നിറഞ്ഞപ്പോള്‍ സാവധാനം വള്ളി ഉയര്‍ത്തി.ആകാംഷയോടെ
കാത്തുനില്ക്കുന്ന സ്ത്രീകളുടെ തിക്കിത്തിരക്കലിനിടയിലൂടെ പാള ഉയര്‍ന്നു വന്നു,
നിറയെ ജലവുമായി.
സൂര്യനെപോലെ തിളങ്ങുന്ന ജലം കണ്ട് അവര്‍
ആഹ്ലാദശബ്ദം പുറപ്പെടുവിച്ചു. മൂപ്പന് എല്ലാവര്ക്കും കുറച്ചു വെള്ളം കുടിക്കാന്‍
കൊടുത്തു. തീര്‍ത്ഥജലം പോലെ അവരത് കുടിച്ചു.അന്ന് വൈകിട്ട് മഹിഷിയെ അഭിനന്ദിക്കാന്‍
ചേര്‍ന്ന യോഗത്തില്‍ അവന് പ്രശംസ ചൊരിഞ്ഞുകൊണ്ട് ഒരു ശില്‍പ്പം അവനു നല്കി.തേന അവനെ
പുകഴ്ത്തി പാട്ടുപാടി.
ചിനയ്ക്ക്
പ്രായമേറെയായി.എപ്പോഴും ഓരോ തരം അസുഖങ്ങളാണ്. ചുമ,ജലദോഷം,പനി തുടങ്ങിയവ
വിട്ടുമാറാതെ നില്ക്കുന്നു.പച്ചിലകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ചോയന്‍ കാട്ടില്‍
നിന്നും കൊണ്ടുവരുന്ന ഇലകള്‍ അരച്ചുകഴിച്ചും നെഞ്ചില്‍ പുരട്ടിയുമൊക്കെയാണ്
ആശ്വാസം കണ്ടെത്തിയത്.ഇനി അധികകാലം ജീവിതമില്ല എന്നുറപ്പ്. ചിന മഹിഷിയെ വിളിച്ച്
അടുത്തിരുത്തി.
“മഹിഷി,എനിക്കിനി
അധികകാലമില്ല. നീ വേണം ഗോത്രത്തെ പുരോഗതിയിലേക്ക് നയിക്കാന്‍.പുരോഗതിക്ക് ഉതകുന്ന
പലതും കണ്ടുപിടിക്കാനുണ്ട്.നീ മിടുക്കനാണ്,നിനക്കതിന് കഴിയും.എന്റെ ഒരാഗ്രഹം കൂടി
നീ നിറവേറ്റിത്തരണം, ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്നെ ഒരു വലിയ മണ്തൊട്ടിയില്
അടക്കണം.അതില്‍ എന്റെ ആയുധങ്ങളും ഉപകരണങ്ങളും നിക്ഷേപിക്കണം.ഞാനുപയോഗിച്ച
പാത്രങ്ങളും എന്റെ പ്രിയപ്പെട്ട ശില്‍പ്പവും അതിലിട്ടു മൂടണം.എന്റെ ജീവന്
ആകാശത്തേക്ക് പറന്നു പോകാന്‍ മണ്‍തൊട്ടിയുടെ മുകളില്‍ വയ്ക്കുന്ന കല്ലില്‍ ഒരു
ദ്വാരമുണ്ടാക്കണം”,ഇതു പറഞ്ഞ് ചിന ഒന്നു ചിരിച്ചു.
“ഇതൊക്കെ
ഞാന്‍ ഇന്നലെ സ്വപ്നത്തില്‍ കണ്ട കാര്യങ്ങളാ.ഈ ശരീരം പ്രാണൊനൊഴിഞ്ഞു കിടക്കുന്ന
കാഴ്ച എനിക്ക് വളരെ വ്യക്തമായിരുന്നു.ചുറ്റിനും ഒരുപാട് നക്ഷത്രങ്ങളേയും ഞാന്‍
കണ്ടു.മരിച്ചുപോയ നമ്മുടെ മൂപ്പനും വംശക്കാരുമൊക്കെ അവിടെ പ്രകാശം പരത്തി നില്ക്കുന്നുണ്ടായിരുന്നു
“, ചിന
പറഞ്ഞുനിര്‍ത്തി.
അച്ഛന്റെ മരണം
അടുത്തുവെന്ന് മഹിഷിക്ക് മനസ്സിലായി.അവന് പ്രാര്‍ത്ഥനാനിരതനായി.അവന്റെ
കണ്ണുകളില്‍ നിന്നും ചുടുകണ്ണീര് അടര്‍ന്ന് ആ പാദങ്ങളില്‍ വീണു.
“എന്താ
മഹിഷി ഇത് . മരണം സ്വാഭാവികമല്ലെ,അതില്ലെങ്കില്‍ ജനനത്തിനെന്തര്ത്ഥം.ശരീരം
ഒഴിവാക്കി മനസ്സ് പറന്നകലുന്നു എന്നല്ലാതെ മറ്റൊന്നുമില്ലല്ലോ.അത് പിന്നെയും
ജീവിക്കുന്നു.നീ കരയരുത്,നീ നിന്റെ കര്‍മ്മം ചെയ്യുക”, ചിന ആശ്വസിപ്പിച്ചു.
അവന് അന്നുതന്നെ അച്ഛന്റെ ആഗ്രഹപൂര്‍ത്തിക്കായി ജോലികള്‍ ആരംഭിച്ചു. ഒരാഴ്ച
നീണ്ട കര്‍മ്മത്തിലൂടെ മണ്‍തൊട്ടിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.ദിവ്യദൃഷ്ടികൊണ്ട്
ഇതറിഞ്ഞുവെന്ന് തോന്നും വിധം ചിനയുടെ ശ്വാസവും നിലച്ചു. അന്ന് ഗോത്രവാസികള്‍
ദുഃഖമാചരിച്ചു. ഉപവാസത്തോടെ കര്‍മ്മങ്ങള്‍ നടത്തി ചിനയെ മണ്തൊട്ടിയില്
കിടത്തി,ഒരു കല്ലുകൂടി വച്ചു. മരണച്ചടങ്ങില്‍ കുടക്കല്ല് വയ്ക്കുന്നത്
ആദ്യമായിട്ടായിരുന്നു. ചിനയോടുള്ള പ്രത്യേക ആദരവ് പ്രകടിപ്പിക്കാന്‍ മഹിഷിയാണ്
അങ്ങിനൊരു പരിഷ്ക്കാരം വരുത്തിയത്.
“പ്രഹ്ളാദാ,കാലം
വരുത്തുന്ന പരിഷ്ക്കാരത്തിന്റെ നിറവ് നീ അറിയുക.ആധുനികതയുടെ ആദികിരണങ്ങളും നീ ഓര്‍ത്തെടുക്കാന്‍
ബുദ്ധിമുട്ടുന്നുണ്ട്-ല്ലെ,ഓര്‍മ്മകള്‍ പലപ്പോഴും അങ്ങിനെയാണ്
പ്രഹ്ളാദാ,വേണ്ടപ്പോള്‍ കിട്ടിയെന്നു വരില്ല”, ഗുരു ചിരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ